കെ റെയില്‍ എങ്ങനെ ഹരിത പദ്ധതിയാകും? സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധം, പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മേധാ പട്കര്‍

സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈന്‍ പദ്ധതി ജനാധിപത്യ വിരുദ്ധവും കോര്‍പ്പറേറ്റ് സൗഹൃദവുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഹരിത പദ്ധതിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ഇത്രയധികം കൃഷിഭൂമി നശിപ്പിക്കുകയും ചെയ്യുന്ന ഒരു പദ്ധതി എങ്ങനെ ഹരിത പദ്ധതിയാകുമെന്ന് മേധാ പട്കര്‍ ചോദിച്ചു. തൃശൂരില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച ‘മേധ പട്കര്‍ ഇരകള്‍ക്കൊപ്പം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ വികസന പദ്ധതികള്‍ മൂലം കുടിയിറക്കപ്പെട്ടവര്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ കേരളത്തില്‍ ഇത്രയും പേരെ ബാധിക്കുന്ന വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്ന് അവര്‍ പറഞ്ഞു. പ്രളയത്തിലും മഹാമാരിയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ കെ-റെയില്‍ ഒരു ഹരിത പദ്ധതിയാണെന്ന് പ്രസ്താവന നടത്തിയത് സങ്കടകരമാണ്. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയോ നിയമസഭയില്‍ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. പദ്ധതിയിന്മേല്‍ ശരിയായ സാമൂഹിക സാമ്പത്തിക വിലയിരുത്തല്‍ നടത്തിയിട്ടില്ലെന്ന് മേധാ പട്കര്‍ ആരോപിച്ചു. കോര്‍പ്പറേറ്റുകളുടെ പാരിസ്ഥിതിക ആഘാത പഠനം സ്വീകാര്യമല്ല. ഓരോ പ്രദേശത്തും പദ്ധതിയുടെ ആഘാതം വിലയിരുത്തുന്നതിന് ഗ്രാമസഭകളുടെ നേതൃത്വത്തില്‍ സര്‍വേകള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പദ്ധതിയിലൂടെ ഇരകളാക്കപ്പെടുന്നവരെ കുറിച്ച് വിശദമായ സര്‍വേ നടത്തണം.

റോഡിലെ തിരക്ക് സില്‍വര്‍ ലൈന്‍ വരുന്നതോടെ കുറയുമെന്ന വാദം എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ്. നിലവില്‍ നടക്കുന്നത് ഏറ്റെടുക്കലല്ല, അധിനിവേശമാണ്. ഉടമയെ അറിയിക്കാതെ സ്വകാര്യ വസ്തുക്കളില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് ഭീഷണിപ്പെടുത്തലാണെന്നും പട്കര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും ചൂണ്ടിക്കാട്ടി പദ്ധതികളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം അവകാശവാദങ്ങള്‍ വ്യജമാണ്. ഈ പദ്ധതികളും പിന്നീട് സ്വകാര്യവല്‍ക്കരിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

തികച്ചും ജനവിരുദ്ധമായ പദ്ധതി എതിര്‍ക്കപ്പെടണം. പാര്‍ട്ടികള്‍ക്ക് അതീതമായി എല്ലാവരും സില്‍വര്‍ ലൈനിനെതിരെ അണിനിരക്കണം. സാധാരണക്കാരന് വേണ്ടത് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവുമാണ്. രാജ്യത്തിന്റെ വികസന പ്രക്രിയയുടെ ഭാഗമാകാന്‍ ഭരണഘടന ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. അതിനാല്‍ ജനങ്ങളുടെ പങ്കാളിത്തമില്ലാതെ ഈ പദ്ധതി സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയില്ല. ഇതിനെ ചോദ്യം ചെയ്യുന്നവരെ എല്ലാം വികസന വിരുദ്ധരോ ദേശവിരുദ്ധരോ ആയി മുദ്രകുത്തപ്പെടുകയാണ്. എന്നാല്‍ പൗരന്മാര്‍ക്ക് നീതി ലഭിക്കുന്ന വരെ പോരാട്ടം തുടരും. നിയമപരമായും പദ്ധതിക്കെതിരെ പോരാടുമെന്ന് പട്കര്‍ പറഞ്ഞു. സംസ്ഥാനത്താകെ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ മേധാ പട്കര്‍ ആഹ്വാനം ചെയ്തു.