കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കും; പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സരിതയോട് ഹൈക്കോടതി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അവകാശപ്പെടാന്‍ എന്തവകാശമാണ് ഉള്ളതെന്ന് സോളാര്‍ കേസ് പ്രതി സരിതയോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് അവകാശപ്പെടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.

ഹര്‍ജി വിധി പറായാനായി മാറ്റി. കേസില്‍ നിലവിലെ അന്വേഷണ പുരോഗതിയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. അതേസമയം സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി സുപ്രീംകോടതിക്ക് ആവശ്യപ്പെട്ടാല്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാമെന്നാണ് ഇ ഡി രേഖമൂലം അറിയിച്ചിട്ടുണ്ട്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം ആറിനാണ് 59 പേജുള്ള ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹര്‍ജി രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ നീക്കം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി പറയുന്നു. നിലവില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസ്.