സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, വിനീതിന് എതിരെ വീട്ടമ്മയുടെ പരാതി

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്ടോക്-ഇന്‍സ്റ്റഗ്രാം താരം വിനീതിനെതിരെ പുതിയ പരാതി. ഒരു വീട്ടമ്മയായ യുവതിയാണ് പരാതിയുമായി വന്നിരിക്കുന്നത്. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ്സ്വേര്‍ഡുകള്‍ കൈക്കലാക്കിയെന്നുമാണ് വീട്ടമ്മയുടെ പരാതി.

തമ്പാനൂര്‍ പൊലീസിനാണ് യുവതി പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. വിനീതിനെതിരെ നിരവധി സ്ത്രീകള്‍ ഫോണിലൂടെ പരാതി പറയുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നു പൊലീസ് പറയുന്നു.

ശനിയാഴ്ച കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടിയത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

വിനീത് നയിച്ചിരുന്നത് ആഡംബര ജീവിതമായിരുന്നെന്നാണ് പറയുന്നത്. ഓരോ ആഴ്ചയും പുതിയ കാറുകളിലാണ് വിനീത് എത്തിയിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞു തരാമെന്നു വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. സൗഹൃദം മുതലെടുത്ത് ചൂഷണം ചെയ്യുന്നതായിരുന്നു രീതി.