രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി. സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചു. ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. യാഥാർഥ്യബോധമില്ലാത്ത ബജറ്റ്. ബജറ്റ് ഓർഡർ ചെയ്യാതെയാണ് അവതരിപ്പിച്ചത്’- വി.ഡി സതീശൻ പറഞ്ഞു. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് സമർപ്പിക്കാത്തതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകണമെന്നും എന്നാൽ ഇത്തവണ അത് നൽകിയില്ലെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.