സഭാതര്‍ക്കത്തിനു കാരണം പള്ളികളുടെ കുമിഞ്ഞു കൂടുന്ന ആസ്തികള്‍, സ്വത്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വിഷയം തീരും, വേണ്ടി വന്നാല്‍ ഇടപെടുമെന്നും കോടതി

സംസ്ഥാനത്തെ എല്ലാ സഭാതര്‍ക്കത്തിനും കാരണം പള്ളികളുടെ കുമിഞ്ഞു കൂടുന്ന ആസ്തികളാണെന്ന് ഹൈക്കോടതി. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വേണ്ടി വന്നാല്‍ പള്ളിതര്‍ക്ക കേസുകളെല്ലാം വിളിച്ചു വരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി.

എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ഇത് പള്ളികളിലെ പ്രാര്‍ത്ഥനയേയോ വിശ്വാസത്തേയൊ ബാധിക്കില്ല. തര്‍ക്കങ്ങള്‍ക്ക് പള്ളികളിലെ പ്രാര്‍ത്ഥനയുമായി ബന്ധമുണ്ടാകില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് പി.ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ് ഹര്‍ജിയെത്തിയത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയമിച്ച് റിസീവറെ നിയോഗിച്ച് ആസ്തികള്‍ സര്‍ക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം മാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കോതമംഗംലം, പിറവം പള്ളിതര്‍ക്കങ്ങളെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.