കാനത്തിന് എതിരെ സി.പി.ഐയില്‍ അതൃപ്തി പുകയുന്നു, മന്ത്രിയില്‍ നിന്നും വകുപ്പെടുത്തു മാറ്റി, ചന്ദ്രശേഖരനെ ആക്രമിച്ച ആര്‍.എസ്.എസ് കാരെ രക്ഷിച്ചു, എന്നിട്ടും പിണറായിക്ക് എതിരെ ഒരക്ഷരം മിണ്ടുന്നില്ല

സ്വന്തം വകുപ്പുകളില്‍ സി പി എമ്മും മുഖ്യമന്ത്രിയും കടന്നുകയറ്റം നടത്തിയിട്ടും ഒരക്ക്ഷരം മിണ്ടാതെ നില്‍ക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം രൂക്ഷമാകുന്നു. റവന്യുമന്ത്രി പി രാജന്റെ കയ്യിലിരുന്ന ദുരന്തപ്രതികരണവകുപ്പിന്റെ ചുമതല മുഖ്യന്ത്രി ഏറ്റെടുക്കുകയും, കൃഷിമന്ത്രി പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ യാത്ര മാറ്റി വയ്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതും സി പി ഐ ക്കുള്ളില്‍ വലിയ പ്രതിഷേധമാണുണ്ടാക്കിയത്.

ആധുനിക കൃഷിരീതികള്‍ പഠിക്കാനാണ് മന്ത്രി പി പ്രസാദും സംഘവും ഇസ്രായേലിലേക്ക് പോകാന്‍ തെയ്യാറെടുത്തിരുന്നത്. എന്നാല്‍ രണ്ടുകോടി രൂപ മുടക്കി ഇപ്പോള്‍ ആധുനിക കൃഷി രീതി പഠിക്കേണ്ടാ എന്നാണ് പിണറായി വിജയന്റെ നിര്‍ദേശം അതോടെ യാത്ര മുടങ്ങി. എന്നാല്‍ ഇസ്രായലിലെ സംഘര്‍ഷാവസ്ഥ കാരണം യാത്രമാറ്റിവച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം.

അതേ സമയം മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കനുകൂലമായി സാക്ഷികളായ സി പി എം പ്രവര്‍ത്തകര്‍ കൂറുമാറിയതും ഇതേ തുടര്‍ന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ വെറുതെവിട്ടതും കടുത്ത രോഷമാണ് സി പി ഐ യില്‍ ഉണ്ടാക്കിയിരിക്കുന്നത്. സി പി എം പ്രവര്‍ത്തകര്‍ക്ക് ജില്ലയിലെ മറ്റു കേസുകളില്‍ നിന്ന് രക്ഷപെടാന്‍ ബി ജെ പിയുമായി നടത്തിയ അഡ്ജസ്റ്റ്‌മെന്റായിരുന്നു ഇതെന്നാണ് വിശ്വസിക്കുന്നപ്പെടുന്നത്.

Read more

ഇതെല്ലാം നടക്കുമ്പോഴും പിണറായി വിജയനും സി പി എമ്മിനുമെതിരെ ഒന്ന് പ്രതിഷേധിക്കാന്‍ പോലുമാകാതെ നിശബ്ദനായി ഇരിക്കുകയാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാധാരണഗതിയില്‍ ഘടകക്ഷി മന്ത്രിമാരുടെ വകുപ്പമാറ്റുമ്പോള്‍ അത് ഇടതു മുന്നണി യോഗത്തെ അറിയിക്കുകയും ആ പാര്‍ട്ടിയുടെ നേതാക്കളുടെ സഹകരണത്തോടെ വകുപ്പ മാറ്റം നടത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലൊരു കാര്യവും കെ രാജന്റെ കയ്യില്‍ നിന്നും ദുരന്തപ്രതികരണ വകുപ്പ് എടുത്തപ്പോള്‍ ഉണ്ടായില്ല. ഇത് മുന്നണി മര്യാദകളുടെ കടുത്ത ലംഘനമാണെന്നും സി പി ഐക്കുള്ളില്‍ അഭിപ്രായമുണ്ട്. എന്നിട്ടും മുഖ്യന്ത്രിക്കും സി പി എമ്മിനുമെതിരെ ഒരക്ഷരം മിണ്ടാത്ത കാനം രാജേന്ദ്രനെതിരെ വലിയ പ്രതിഷേധമാണ് സി പി ഐ യില്‍ ഉയരുന്നത്.