വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട വിവാദത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ആദായ നികുതി സെറ്റിൽമെന്റ് രേഖയിൽ പണം കൈപ്പറ്റിയ രാഷ്ടീയക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഭാര്യയെ കക്ഷിചേർത്ത് വാദം കേൾക്കണമെന്നാണ് ആവശ്യം.

ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വാദം തുടരുന്നതിൽ എതിർപ്പില്ലെന്നാണ് സർക്കാർ നിലപാട്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകിയിരുന്നു. പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്.