പുക പരിശോധനയിലെ സര്‍ക്കാര്‍ കൊള്ളയ്ക്ക് ഹൈക്കോടതി സ്‌റ്റേ; കേന്ദ്ര ചട്ടം വെട്ടി കാലയളവ് കുറച്ചത് ആന്റണി രാജു

ഭാരത് സ്‌റ്റേജ് 4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഭാരത് സ്‌റ്റേജ് 4 മുതലുള്ള വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷമാണ് പുക പരിശോധനയുടെ കാലാവധി നിശ്ചയിച്ചിരുന്നത്. മന്ത്രി ആന്റണി രാജുവാണ് കാലാവധി ആറുമാസമായി കുറച്ചത്.

പുക പരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു ആന്റണി രാജുവിന്റെ നടപടി. അഞ്ചര ലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 80 രൂപയാണ് ഒരു തവണ പുക പരിശോധയ്ക്ക് ഈടാക്കുന്നത്. കാലാവധി കുറയ്ക്കുന്നതോടെ ഒരു വാഹനത്തില്‍ നിന്ന് 160 രൂപ വരെ ലഭിക്കും.

എന്നാല്‍ ഇത്തരത്തില്‍ കാലാവധി കുറയ്ക്കുന്നത് കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2022ല്‍ ആയിരുന്നു കാലാവധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ കുറിച്ചിട്ടുണ്ട്.