കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ സ്റ്റേ ചെയ്ത് ഹൈക്കോടതി

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ സ്റ്റേ ചെയ്ത് ഹൈക്കോടതി.1850 പേരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്. പി.എസ്.സി ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. നാളെ ബോർഡ് യോഗം ചേർന്ന് സ്ഥിരപ്പെടുത്തൽ ചർച്ച ചെയ്യാൻ ഇരിക്കെയാണ് നടപടി. കണ്ണൂർ സ്വദേശി എ ലിജിത് ആണ് ഹർജി നൽകിയത്.

കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനത്തിന് പി.എസ്.സിക്കാണ് അധികാരമെന്ന് ഹർജിയിൽ പറയുന്നു. പി.എസ്.സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്ക് യോഗ്യതയുണ്ടെന്ന് ലിജിത്ത് ഹർജിയിൽ പറയുന്നു.
കേരള ബാങ്കിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്തൽ നടപടിയുമായി ബന്ധപ്പെട്ട ശിപാർശ കഴിഞ്ഞ ദിവസം സഹകരണ സെക്രട്ടറി തിരിച്ചയച്ചിരുന്നു. അടിസ്ഥാന നടപടിക്രമങ്ങൾ പോലും പൂര്‍ത്തിയാക്കാതെയാണ് കേരള ബാങ്ക് ശിപാര്‍ശ സമര്‍പ്പിച്ചതെന്ന കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരള ബാങ്ക് നീക്കം. ഇതിനായി സമർപ്പിച്ച ശിപാർശയാണ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹകരണവകുപ്പ് മടക്കിയത്. അടിസ്ഥാന നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്നും കൂട്ട സ്ഥിരപ്പെടുത്തലുകൾ ആവശ്യപ്പെടും മുൻപ് പഠനം നടത്തണമെന്നും സാമ്പത്തിക ബാദ്ധ്യത എത്രയെന്നു ശിപാർശയിൽ വ്യക്തമാക്കിയിട്ടില്ലെന്നും സെക്രട്ടറി കേരളബാങ്ക് സിഇഒക്ക് അയച്ച കത്തിൽ വ്യക്തമാകുന്നു.

ഇത്രയധികം ജീവനക്കാരെ സ്ഥിരപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പഠിക്കാതെയും സഹകരണ രജിസ്ട്രാറുടെ അംഗീകാരം തേടാതെയുമാണ് വകുപ്പിന് ശിപാര്‍ശ സമര്‍പ്പിച്ചത്. താത്കാലികക്കാരെ നിയമിക്കാൻ രജിസ്ട്രാറുടെ അനുമതി വേണ്ടെന്ന തീരുമാനമാണ് കേരളബാങ്ക് മറയാക്കിയത്. സ്ഥിരപ്പെടുത്തലിനായി ശിപാർശ ചെയ്യും മുമ്പ് ഇത് ആവശ്യമാണെന്ന് സഹകരണ സെക്രട്ടറി വ്യക്തമാക്കിയതോടെ വേഗത്തിൽ സ്ഥിരപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു. ഇത് പരിഹരിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാണ് കേരള ബാങ്ക് നീക്കങ്ങൾ.