പാലാരിവട്ടം മേൽപ്പാലം; പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് സർക്കാരിനോട് ഹെെക്കോടതി

പാലാരിവട്ടം മേൽപ്പാലം പൊളിക്കലിൽ സർക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ കൊണ്ട് ഭാരപരിശോധന നടത്താം. ഭാരപരിശോധനയുടെ ചെലവ് കരാർ കമ്പനിയിൽ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പരിശോധനയുടെ ചെലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തുന്നതിനെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എതിർത്തിരുന്നു. ഭാരപരിശോധന നടത്തുന്നതിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചത്. സുരക്ഷ മുന്നറിയിപ്പ് കണക്കിലെടുക്കാതെ പരിശോധന നടത്താനാകില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.