പള്ളിവക ഭൂമി വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ; രൂപതകള്‍ സുപ്രീംകോടതിയെ സമീപിച്ചു

ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമിയും ആസ്തികളും വില്‍പന നടത്താനുള്ള അധികാരം ബിഷപ്പുമാര്‍ക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയെ സമീപിച്ചു. ബത്തേരി രൂപത നല്‍കിയ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിലാണ് ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമിയും ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായത്. ഹൈക്കോടതി പരാമര്‍ശം എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്നാണ് ഇരു രൂപതകളുടെയും വാദം.

സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന ഹൈക്കോടതി വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ണികള്‍ക്ക് എതിരായാണ് രൂപതകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്നാണ് ബത്തേരി, താമരശ്ശേരി രൂപതകളുടെ വാദം.