ആര്‍ടിപിസിആര്‍ നിരക്ക് 500 ആക്കിയ നടപടി റദ്ദാക്കി ഹൈക്കോടതി; പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദാക്കി. നടപടി പുനഃപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. ലാബുടമകളുമായി ചര്‍ച്ച നടത്തി ഇരു കൂട്ടര്‍ക്കും യോജിക്കാവുന്ന വിധത്തില്‍ പുതിയ നിരക്ക് നിശ്ചയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സ്വകാര്യ ലാബുടമകള്‍ നല്‍കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.

തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചതെന്നും സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നുമായിരുന്നു സ്വകാര്യ ലാബുടകളുടെ വാദം.

സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാനുള്ള നിർദ്ദേശവും കോടതി റദ്ദാക്കി. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ നിരക്ക് കുറവാണന്നും നഷ്ട്ടമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്.