ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ടൈറ്റാനിയം അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് മുൻ ജീവനക്കാരൻ എസ് ജയൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്‍റെ ഉത്തരവ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എംഎല്‍എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസിൽ ആരോപണം നേരിടുന്നത്.

കേസ് സിബിഐക്ക് വിടാൻ വിജിലൻസ് ശുപാർശ നൽകിയിരുന്നു. ഇതിനെ തുടർന്ന് കേസ് ഏറ്റെടുക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും സിബിഐ താൽപര്യം കാണിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും വികെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിന് ആധാരമായ സംഭവങ്ങൾ.

ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി കരാറിൽ എത്തിയിരുന്നു. 256 കോടിയുടെ ഉപകരണങ്ങൾ എത്തിക്കാനായിരുന്നു തീരുമാനം. ഏകദേശം 86 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ല.