ജീവപര്യന്തം തടവുകാരായ കൊലക്കേസ് പ്രതികൾക്ക് എൽഎൽബി പഠിക്കാൻ സൗകര്യം; റെഗുലർ കോഴ്സ് പഠിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊലക്കേസ് പ്രതികൾക്ക് എൽഎൽബി പഠിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്കാണ് എൽഎൽബി പഠിക്കാൻ അനുമതി നൽകിയത് . ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാനാണ് നിർദ്ദേശം. ജയിൽ സൂപ്രണ്ടുമാർക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.

കൊലക്കേസ് പ്രതികളായ പി.സുരേഷ് ബാബുവിനും, വി.വിനോയിക്കുമാണ് തുടർ പഠനത്തിന് അവസരമൊരുങ്ങുന്നത്. രണ്ടുപേരും. ജീവപര്യന്തം തടവുകാരാണ്. ചീമേനിയിലെ തുറന്ന ജയിലിലാണ് സുരേഷ്. വിനോയ് കണ്ണൂർ സെൻട്രൽ ജയിലിലും. പ്രവേശന പരീക്ഷയെഴുതി സുരേഷ് ബാബു കുറ്റിപ്പുറം കെഎംസിടി കോളേജിലും. വിനോയ് പൂത്തോട്ട എസ്എൻ കോളേജിലും നിയമബിരുദ പഠനത്തിന് യോഗ്യത നേടുകയായിരുന്നു.

എന്നാൽ റഗുലറായി പഠനം നടത്താതെ അഭിഭാഷകരായി എന്‍ റോൾ ചെയ്യുമെന്ന ആലോചനായാണ് ഇരുവരെയും കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്നും പഠിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയിലെത്തി. അതിലാണ് ശ്രദ്ധേയ ഉത്തരവ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ തടവുകാരന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നും കോടതി പറഞ്ഞു.

Read more

അതുകൊണ്ട് പഠനം നടത്താം . ഓൺലൈനായി ക്ലാസിലിരിക്കാം. അതിന് ജയിൽ സൂപ്രണ്ടുമാരും കോളേജ് പ്രിൻസിപ്പൽമാരും സൗകര്യമൊരുക്കണം.റെഗുലർ ക്ലാസിന് തുല്യമായി ഇത് പരിഗണിക്കണം. മൂട്ട് കോർട്ട്, ഇന്‍റേൺഷിപ്പ് സെമിനാറുകൾ എന്നിവയ്ക്കെല്ലാം കോളേജിലെത്തേണ്ടി വരും. ഒരു ലക്ഷം രൂപയുടെ ബോണ്ടിൻമേൽ ജയിൽ സൂപ്രണ്ട് ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്.