ലോകായുക്ത നിയമഭേദഗതിയ്ക്ക് സ്‌റ്റേ ഇല്ല, സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്യാതിരുന്ന കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്.

നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ്. ഇത് നടപ്പിലാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിലടക്കം വിവേചനവും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഹരജിക്കാരന്‍ ലോകായുക്തയില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ലോകായുക്തയുടെ ഉത്തരവുകള്‍ സ്വീകരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്ന അപ്പീല്‍ അതോറിറ്റിയായി സര്‍ക്കാര്‍ മാറുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്. ഇത് നീതി നിര്‍വഹണത്തിലുള്ള ഇടപെടലും നിയമവിരുദ്ധവുമാണെന്നും ഹരജിയില്‍ പറയുന്നു.