ഉരുള്‍പൊട്ടിയ പ്രദേശത്ത് രാത്രി പെയ്തത് അതിതീവ്ര മഴ, സമീപ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കും

ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രാത്രി പെയ്തത് അതിതീവ്ര മഴ. പ്രദേശത്ത് രാത്രി 11.30 മുതല്‍ മൂന്നുമണിവരെ അതിതീവ്ര മഴ പെയ്തു. അറക്കുളത്ത് 131 എംഎം മഴ രേഖപ്പെടുത്തിയിരുന്നു.

റവന്യൂമന്ത്രി കെ. രാജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉച്ചയോടെ എത്തിച്ചേരും. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സമീപ വീട്ടുകാരെ സുരക്ഷിതമായി കുടയത്തൂര്‍ സ്‌കൂളിലേക്കു മാറ്റിപ്പാര്‍പ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ചിറ്റടിച്ചാല്‍ സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയിരുന്നു. കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.