സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കനത്ത മഴ തുടരുന്നു. കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വീടുകൾ തകർന്നു. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. കനത്ത മഴയിലും കാറ്റിലും കാര്യവട്ടം സ്പോർട്‌സ് ഹബ്ബിന്റെ മേൽക്കൂര തകർന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിൽ കോട്ടയം തലനാട് വെള്ളാനി സർക്കാർ എൽപി സ്‌കൂളിൻ്റെ മേൽക്കൂര തകർന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ പഠനോപകരണങ്ങൾ അടക്കം എല്ലാം നശിച്ചു.

പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. തിരുവനന്തപുരത്തും കൊല്ലത്തും വീടുകൾക്ക് മുകളിൽ മരം വീണ് അപകടമുണ്ടായി. തിരുവനന്തപുരം പെരുമ്പഴതൂരിൽ വ്യാപക നാശമുണ്ടായി. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്കും മരം വീണു. അതേസമയം തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതി വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി യോഗം വിളിച്ചു.

അതിനിടെ കാലവർഷത്തെ ജാഗ്രതയോടെയാണ്‌ സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് ഇത്തവണ തയ്യാറാക്കുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Read more