കേരളത്തില്‍ ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതിനാലാണ് ശക്തമായ മഴക്ക് സാധ്യതയേകുന്നത്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെ കനത്ത മഴയാണ് അനുഭവപ്പെട്ടത്.

ഇന്നലെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കില്‍ ഇന്ന് വടക്കന്‍ ജില്ലകളിലാണ് സാധ്യത കൂടുതല്‍ എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴയായിരുന്നു. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മൂന്നു മണിക്കൂറോളം അതിശക്തമായിരുന്നു മഴ. ഇതിനെ തുടര്‍ന്ന് മീനച്ചിലാറില്‍ പലയിടത്തും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, വാഗമണ്‍ റോഡില്‍ മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയി വില്ലേജില്‍ വെളിക്കുളം സ്‌കൂളില്‍ ക്യാമ്പ് തുറന്നിട്ടുണ്ട്.

ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും

കേരള തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.7 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന ബോട്ട്, വള്ളം എന്നിവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.