കനത്ത മഴയിൽ ഇടുക്കിയിൽ ഒരു മരണം; വീടിന്റെ ചുമരിടിഞ്ഞു വീണ് ചേരിയാർ സ്വദേശി മരിച്ചു

കനത്ത മഴയിൽ ഇടുക്കി ശാന്തൻപാറക്ക് സമീപം ചേരിയാറിൽ വീടിന്റെ ചുമരിടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയി ആണ് മരിച്ചത്. റോയി ഒറ്റക്കായിരുന്നു വീട്ടിൽ താമസം. രാത്രി 8.30 ഓടെയായിരുന്നു സംഭവം.

ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമുണ്ട്. ശാന്തൻപാറക്കു സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. തോടിനു സമീപത്തെ ആറ് വീടുകൾ ഒഴിപ്പിച്ചു. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.

പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ഉടുമ്പൻചോല ശാന്തൻപാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു മാറ്റി. ഇടിഞ്ഞു വീണ മണ്ണും നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.