സംസ്ഥാനത്ത് തീവ്രമഴ തുടരും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തെക്കൻ കേരളത്തിൽ ഇന്നും മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകി. 24 മണിക്കൂറിൽ 20 സെന്റീമീറ്റർ വരെ മഴ ഇവിടങ്ങളിൽ പെയ്യാം. മറ്റു ജില്ലകൾക്കെല്ലാം യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്.

കേരള-ലക്ഷദ്വീപ് തീരത്തിനുമുകളിൽ ചക്രവാതച്ചുഴിയുണ്ട്. ഇത് ചൊവ്വാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജിച്ച് പടിഞ്ഞാറേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തു നിന്ന് അകലുകയാണെങ്കിൽ മഴയ്ക്ക് ശക്തികുറയും. അല്ലെങ്കിൽ ശക്തമായ മഴ തുടരാനാണ് സാധ്യത.

അതേസമയം തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ. അശാസ്ത്രീയമായ നിർമാണവും അടച്ചുക്കെട്ടലും മുതൽ ഓടകൾ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും നഗരം മുങ്ങാൻ കാരണമായെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപങ്ങൾക്കും കളക്ടർ എന്ന അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ കേരളാതീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മൽസ്യബന്ധനത്തിന് വിലക്കുണ്ട്.