സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഇടുക്കി, വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.8 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. മറ്റന്നാൾ വരെ മഴ തുടർന്നേക്കും.
വയനാട്ടിൽ മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂർ അംഗനവാടിയിലേക്ക് മാറ്റിയത്. ശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും.
മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. മലയോര മേഖലകളായ നിലമ്പൂർ, വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എറണാകുളം ജില്ലയിലും മലയോര മേഖലയിൽ ശക്തമായ ഇടവിട്ട മഴ പെയ്യുന്നുണ്ട്. തൃശ്ശൂർ ജില്ലയിലും മഴ ശക്തമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്.
Read more
തൊടുപുഴ ആറിൽ ജലനിരപ്പ് ഉയരുകയാണ്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കയറി തുടങ്ങി. ഇവിടെ വർക്ക് ഷോപ്പിലും വെള്ളം കയറി. താഴെ ഭാഗത്തെ ബസുകൾ മാറ്റി. രാത്രി ഒരു മണിയോടെയാണ് വെള്ളം കയറി തുടങ്ങിയത്. ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് രാത്രി ലഭിച്ചത്. കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ 360 സെൻ്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. പാംബ്ല ഡാമിൻ്റെ 4 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. പൊൻമുടി ഡാമിൻ്റെ 3 ഷട്ടറുകൾ ഉയർത്തി. മുല്ലപ്പെരിയാരിൽ ജലനിരപ്പ് 133.40 അടി ആയി ഉയർന്നിട്ടുണ്ട്.