സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരും. അറബിക്കടലിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീന ഫലമായാണ് മഴ മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.

കരമന, നെയ്യാർ, വാമനപുരം നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് കൊല്ലം, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം.

അതേസമയം, തിരുവനന്തപുരത്ത് ഒറ്റരാത്രി പെയ്‌തിറങ്ങിയ ദുരിതപ്പേമാരിയിൽ ക്യാമ്പുകളിൽ അഭയം തേടിയവർ മഴമാറിയതോടെ ഇന്നലെ തിരികെ വീട്ടിലെത്തി. എന്നാൽ മലിനജലം കയറിയ വീടും വീട്ടുമുറ്റവും വൃത്തിയാക്കാൻ ഇനിയും ദിവസങ്ങളുടെ അദ്ധ്വാനം വേണ്ടിവരും. നഗരത്തിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 915 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരുന്നത്.

ജില്ലയിൽ 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നിരുന്നു. മഴമാറി നിന്നതോടെ ഇതിൽ പല ക്യാമ്പുകളും അടച്ചു. വെള്ളമിറങ്ങാത്ത സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടരുന്നുണ്ട്.