സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു, അഞ്ച് മണിക്ക് 75.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്ക് പ്രകാരം 75.01 ശതമാനമാണ് പോളിംഗ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. ക്യൂവിലുള്ളവര്‍ക്ക് തുടര്‍ന്നും വോട്ട് രേഖപ്പെടുത്താം. സംസ്ഥാനത്താകെ 2,71,42,952 വോട്ടര്‍മാരാണുള്ളത്. 883 സ്ഥാനാര്‍ത്ഥികളാണ് വിവിധ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നത്.

ഏറക്കുറേ എല്ലാ ജില്ലകളിലും രണ്ടുമണിയോടെ പോളിങ് 50 ശതമാനം കടന്നു. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ വോട്ട് ചെയ്യാൻ ആളുകൾ കൂട്ടമായി ബൂത്തുകളിലേക്ക് ഒഴുകിയെത്തി. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. മേയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

ഉയര്‍ന്ന വോട്ടിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് വോട്ടുകള്‍ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ടെന്നും സിപിഎം സംസിഥാന സെക്രട്ടറി പറഞ്ഞു.

ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. അതിനുവേണ്ടി കേരളം മുഴുവന്‍ വോട്ടു ചെയ്യുന്നുവെന്നും ഉയര്‍ന്ന വോട്ടിംഗ് ശതമാനം അതാണ് സൂചിപ്പിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. യുഡിഎഫില്‍ മുഖ്യമന്തിയെ തീരുമാനിക്കാനൊന്നും വലിയ പ്രശ്നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കും. ബിജെപി ഒന്ന് രണ്ട് സ്ഥലങ്ങളില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും ഈ സ്ഥലങ്ങളില്‍ ശക്തമായ ത്രികോണ പോരാട്ടമാണുള്ളതെന്നും ഇവിടെ അപകടം മനസിലാക്കി ജനങ്ങള്‍ വോട്ടു ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.