കടയിൽ പോകാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവിൽ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിൽ കോവിഡ് രണ്ടാം തരം​ഗത്തിൽ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദം വന്ന ഡെൽറ്റ വൈറസാണ് പടരുന്നതെന്നും കുറച്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടി ആകാമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോ​ഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി വേണം ഇളവുകൾ നൽകേണ്ടതെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.ബാബു എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

അതേസമയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ മറികടക്കാൻ ജനങ്ങൾ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. അവരുടെ ഉത്തരവാദിത്വമാണ് പൊലീസ് നിർവ്വഹിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു.

എന്നാൽ സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാർ പെറ്റി സർക്കാർ ‌ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ അമ്പത് ശതമാനത്തിലും താഴെയാണ്.ബാക്കിയുള്ള 57.86 ശതമാനം പേർക്കും കടയിൽ പോകണമെങ്കിൽ അഞ്ഞൂറ് രൂപ കൊടുത്ത് ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. ഇത് എന്തുതരം നിയന്ത്രണമാണെന്നും വി.ഡി സതീശൻ ചോദിച്ചു.

പ്രമുഖ വ്യക്തികൾ വരെ നിയന്ത്രണത്തെ വിമർശിക്കുന്നത് കാണാതെ പോകരുതെന്നും വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.