മെഡിക്കല്‍ കോളേജിലെ 20 ലക്ഷത്തിന്റെ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി; ഉപകരണമില്ലെന്ന് വെളിപ്പെടുത്തിയ ഹാരിസ് ഡോക്ടറെ കുടുക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണമില്ലെന്ന് ഫെയ്‌സ്ബുക് പോസ്റ്റില്‍ വെളിപ്പെടുത്തിയ ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടി എന്നത് സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായി എന്നുള്ള കണ്ടെത്തലുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമം മാത്രമാണ് അതെന്ന് പറഞ്ഞ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജിലെ ഉപകരണം കാണാനില്ലെന്ന് കൂടി പറഞ്ഞു. ജനപ്രതിനിധിയുടെ പണംകൊണ്ട് വാങ്ങിയ 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാണാനില്ലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.

ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്നും വാങ്ങിയ ഉപകരണമാണ് കാണാതായിരിക്കുന്നതെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നുവെന്നും മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് തൃശ്ശൂരില്‍ പറഞ്ഞു. നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തൃശ്ശൂരില്‍ റിപ്പോര്‍ട്ടില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി പ്രതിപാദിക്കുന്നുണ്ടെന്ന് പറഞ്ഞത്. ഉപകരണങ്ങള്‍ കാണാതായതിനെ പറ്റി ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണമില്ലെന്ന് ഫെയ്‌സ്ബുക് പോസ്റ്റില്‍ വെളിപ്പെടുത്തിയ ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടി എന്നത് സ്വാഭാവിക നടപടിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായി എന്നുള്ള കണ്ടെത്തലുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമം മാത്രമാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റുചില കാര്യങ്ങള്‍ക്കൂടി കണ്ടെത്തിയിട്ടുണ്ട്. എംപിയുടെ ഫണ്ടില്‍നിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇതിന് മുമ്പ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല’.

Read more

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉപകരണം കാണാതായതിനെ കുറിച്ചുള്ള പരാമര്‍ശം പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഡോക്ടറെ മോഷണക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുന്നു. മോഷണക്കേസില്‍ പോലും ഡോക്ടറെ പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് പറഞ്ഞ വാക്കിന് വിലയില്ല. വാക്കു പാലിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.