ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് മൊഴി. ആയുധം ഉപയോഗിച്ചതായി അറിയില്ലെന്ന് നേരത്തെ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയിരുന്നു.

ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വാദത്തിനെതിരെ സിപിഎം നേതാക്കള്‍ കടുത്ത ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. റെയില്‍വേ പൊലീസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരത്തെത്തി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ രണ്ട് തവണ മന്ത്രിയുെട മൊഴി രേഖപ്പെടുത്താന്‍ സംഘം ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കായതിനാല്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയില്‍ ആയുധം കൊണ്ട് ആക്രമിച്ചതായി മന്ത്രി പറയുന്നില്ല. മന്ത്രിയുടെ ഗണ്‍മാന്റെ പരാതിയിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് ചുമത്തിയത്.

രണ്ട് മാസം മുന്‍പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും മന്ത്രി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതികളില്‍ ഒരാളുടെ വീടിനു നേരെ ബോംബെറിയുകയുമുണ്ടായി.

സംഭവ സമയത്ത് മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ അനൂപ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിപിഒ അഖില്‍ എന്നിവരും ആയുധം കൊണ്ട് ആക്രമിച്ചിട്ടില്ല എന്നാണ് മൊഴി നല്‍കിയത്. റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതായി കണ്ടെത്തിയില്ല. സംഭവ സ്ഥലത്തു നിന്നു തന്നെ പ്രതികളെ പിടികൂടിയെങ്കിലും ആയുധം പിടിച്ചെടുത്തില്ലെന്നും തെളിവെടുപ്പിന് എത്തിച്ചപ്പോഴും ആയുധം കണ്ടെത്താന്‍ സാധിച്ചില്ലെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയ വിധിയില്‍ കോടതിയും രേഖപ്പെടുത്തിയിരുന്നു.