'ഒളിവിൽ പോയിട്ടില്ല', ഹരിദാസൻ പൊലീസിനെ ബന്ധപ്പെട്ടു; നിയമന തട്ടിപ്പുകേസിൽ തിങ്കളാഴ്ച നേരിട്ട് ഹാജരായേക്കും

നിയമന തട്ടിപ്പുകേസിൽ പരാതിക്കാരൻ ഹരിദാസൻ പൊലീസുമായി ബന്ധപ്പെട്ടു. ഒളിവിൽ പോയിട്ടില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് ഹാജരാകാൻ കഴിയാതിരുന്നതെന്നും പൊലീസിനെ അറിയിച്ചു. തിങ്കളാഴ്ച കന്‍റോൺമെന്റ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാമെന്നും ഹരിദാസൻ അറിയിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്നലെ അറസ്റ്റ് ചെയ്തതോടെയാണ് ഹരിദാസൻ പൊലീസിനെ ബന്ധപ്പെട്ടത്. സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് അഖിൽ സജീവിന് പണം നൽകിയെന്ന ഹരിദാസന്റെ വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കന്റോൺമെന്റ് പൊലീസ് തീരുമാനിച്ചത്.

എന്നാൽ ഹാജരാകണം എന്ന് പൊലീസ് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഹരിദാസനെ ഫോണിൽ ലഭിക്കാതായി. അന്വേഷണ സംഘം വീട്ടിൽ ചെന്നിട്ടും ഹരിദാസനെ കാണാനായില്ല. ഇതോടെ അറസ്റ്റ് ഭയന്ന് ഹരിദാസൻ ഒളിവിൽപ്പോയെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

ഇതോടെ അഖിൽ സജീവിനെയും ഹരിദാസനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യത കൂടി തെളിയുകയാണ്. അതേസമയം കേസിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലേക്കും പൊലീസ് കടക്കും. വരും മണിക്കൂറുകളിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ കന്റോൺമെന്റ് പൊലീസ് പൂർത്തീകരിക്കും. ശേഷം നിയമന കോഴക്കേസിൽ അറസ്റ്റ് രേഖപ്പെടുത്തും. അതിന് ശേഷം വിശദമായി വീണ്ടും ചോദ്യം ചെയ്യും.

ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഹരിദാസന്റെ മകന്റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചത് ബാസിതാണ്. ബാസിതിനും കേസിൽ പങ്കുണ്ടെന്ന മൊഴിയാണ് അഖിൽ സജീവ് നൽകിയത്. ഇതിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. ബാസിതിന്റെ പങ്ക് തെളിഞ്ഞാൽ അറസ്റ്റിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.