ഐ.എന്‍.എല്ലിന്റെ തലവനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്റെ തലവനും ഒരാള്‍: കെ.സുരേന്ദ്രന്‍

നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഐഎന്‍എല്ലിനെ മന്ത്രിസഭയില്‍നിന്നും എല്‍ഡിഎഫില്‍നിന്നും പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘രാജ്യത്തെ തകര്‍ക്കാന്‍ തീവ്രവാദ ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷന്‍. ഈ സംഘടനയുടെ തലവനായ മുഹമ്മദ് സുലൈമാനാണ് ഐഎന്‍എല്ലിന്റെയും തലവന്‍. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമാണ്. ഈ മന്ത്രിയെ മുഖ്യമന്ത്രി ഉടന്‍ പുറത്താക്കണം.’

രാജ്യത്താകമാനം നടന്ന റെയ്ഡിലൂടെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഭീകരപ്രവര്‍ത്തനം തെളിഞ്ഞിട്ടും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്നു പറഞ്ഞ സിപിഎമ്മിനും പിഎഫ്‌ഐയും ആര്‍എസ്എസും ഒരുപോലെയെന്നു പറഞ്ഞു പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശിയ കോണ്‍ഗ്രസിനുമുള്ള തിരിച്ചടിയാണ് ഈ നിരോധനം.

ഈ രണ്ടു മുന്നണികളും സഹായിച്ചതോടെ രാജ്യത്തെങ്ങും ലഭിക്കാത്ത പിന്തുണ ഈ ഭീകരസംഘടനയ്ക്കു കേരളത്തില്‍ കിട്ടി. കേരളത്തെ ഈ അപായസ്ഥിതിയില്‍ എത്തിച്ചതിന് ഇടതും വലതും മുന്നണികളാണ് ഉത്തരവാദിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.