തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ തഴഞ്ഞതില്‍ പൊട്ടിത്തെറിച്ച് ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന് ലാലി ജെയിംസ് പറഞ്ഞു. തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിലാണെന്നും ലാലി ജെയിംസ് ആരോപിച്ചു. പ്രസ്ഥാനത്തിനായി നാളിതുവരെ നിലകൊണ്ട തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നു മേയര്‍ പദവിയെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മേയറെ തീരുമാനിക്കുമ്പോള്‍ ചില നേതാക്കള്‍ക്ക് ചില പ്രത്യേത താത്പര്യങ്ങളുണ്ടായെന്ന് ലാലി ആരോപിച്ചു. ആര് മേയറാകണമെന്ന് ജനങ്ങളോട് ചോദിച്ച് ഒരു സര്‍വെ നടത്തിയാല്‍ താന്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ലാലി കൂട്ടിച്ചേര്‍ത്തു.
മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനായുള്ള വിപ്പ് ലാലി ജെയിംസ് കൈപ്പറ്റിയില്ല. ലാലി രാജിവയ്ക്കാന്‍ ഉള്‍പ്പെടെ സാധ്യതയുണ്ടെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ലാലിയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. തൃശ്ശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായി ആദ്യം ലാലി ജെംയിസിന്റെ പേരാണ് ഉയര്‍ന്നതെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നിജി ജസ്റ്റിന്റെ പേര് ഉയരുകയായിരുന്നു.







