സ്വര്‍ണക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചു; എം.പിയുടെ മകന്റെ വസ്ത്രം ഉരിഞ്ഞ് കസ്റ്റംസ്; വിവാദം

കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് രാജ്യസഭാ എംപി പി.വി അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിട്ടയച്ചു.

സംഭവത്തില്‍ അബ്ദുല്‍ വഹാബ് എംപി കസ്റ്റംസ് കമീഷണര്‍ക്ക് പരാതി നല്‍കി. വഹാബിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായി കസ്റ്റംസ് വിശദീകരിച്ചു. എക്‌സ് റേ പരിശോധനക്ക് ശേഷം വിട്ടയച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെയാണ് ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തിയതെന്നും ആരോപണമുണ്ട്. എക്‌സ്‌റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ വേണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിച്ചില്ലെന്നാണ് ആരോപണം.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കി.