'ചാണകം മെഴുകിയ തറയില്‍ കിടന്ന് വളര്‍ന്നയാളാണ് താന്‍'; ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍ എംപി

ചാണകവെള്ളമൊഴിക്കുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍ എംപി. ധൈര്യമുണ്ടെങ്കില്‍ ബിജെപി തന്റെ ദേഹത്ത് ചാണകവെള്ളം ഒഴിക്കണമെന്ന് പ്രതാപന്‍ പറഞ്ഞു. ചാണകം മെഴുകിയ തറയില്‍ കിടന്ന് വളര്‍ന്നയാളാണ് താനെന്നും തന്റെ ദേഹത്ത് പച്ച മത്സ്യത്തിന്റെ ഗന്ധമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

യാതൊരു കാരണവശാലും ആര്‍എസ്എസിനും ബിജെപിക്കും മുസ്ലീം താവ്രവാദത്തിനും കീഴടങ്ങില്ലെന്നും പ്രതാപന്‍ പറഞ്ഞു. ബിജെപിയുടെ ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയക്കില്ല. പറയുന്ന സ്ഥലത്ത് വരാം, പന്തയം വയ്ക്കാം. ബിജെപിയും ആര്‍എസ്എസും ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്ന കൂട്ടത്തിലല്ല പ്രതാപനെന്നും എംപി കൂട്ടിച്ചേര്‍ത്തു.

അമിത്ഷായും നരേന്ദ്രമോദിയും പാര്‍ലമെന്റില്‍ ഇരിക്കുമ്പോള്‍ കൈ ചൂണ്ടി മുദ്രാവാക്യം വിളിച്ചയാളാണ് താന്‍. ബിജെപിക്കും ആര്‍എസ്എസിനും ഒന്നാമത്തെ ശത്രു താനായിരിക്കും. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ അറിയിച്ചു. തേജോവധം ചെയ്യും, ഗോമൂത്രം ഒഴിക്കുമെന്നൊക്കെ ഏതെങ്കിലും സിപിഎമ്മിന്റെ കുട്ടികളോട് പറഞ്ഞാല്‍ മതിയെന്നും പ്രതാപന്‍ വ്യക്തമാക്കി.

ഒരു പത്രം പിടിച്ചുനില്‍ക്കുന്ന ഫോട്ടോ വച്ചാണ് നിരോധിത സംഘടനയുമായി ബന്ധമെന്ന് ആരോപിക്കുന്നത്. ബിജെപിക്കും ആര്‍എസ്എസിന്റെ ഭൂരിപക്ഷ വര്‍ഗീയതയ്ക്കും പിഎഫ്‌ഐയുടെ ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരാണ് താനടക്കമുള്ള കോണ്‍ഗ്രസുകാരെന്നും എംപി കൂട്ടിച്ചേര്‍ത്തു.