'ഏത് സങ്കീര്‍ണ സാഹചര്യത്തിലും അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടാകുമായിരുന്നു'; കോടിയേരിയെ അനുസ്മരിച്ച് മുകേഷ്

സംഘര്‍ഷഭരിതമായ കാര്യങ്ങളെ പോലും ചിരിച്ചുകൊണ്ട് നേരിട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുകേഷ് എംഎല്‍എ. എകെജി സെന്ററില്‍ വച്ച് പലപ്പോഴും കാണുമ്പോള്‍ പല സങ്കീര്‍ണ സാഹചര്യത്തിലാണെങ്കിലും അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടാകുമായിരുന്നുവെന്നും മുകേഷ് ഓര്‍ത്തെടുത്തു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.

സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍ സ്റ്റേജിലാണ് അനുശോചനയോഗം ചേരുക.