'പേര് മാറ്റി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കൂ'; ഉച്ചഭക്ഷണ കുടിശികയിൽ സർക്കാരിന് ഹെക്കോടതിയുടെ വിമർശനം

സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് കോടതി ചോദിച്ചു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.

എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നത്? കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കൂ എന്നും കോടതി പറഞ്ഞു. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശികയുടെ 50% കൊടുക്കാൻ തീരുമാനം ആയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 81 കോടി 73 ലക്ഷം രൂപയാണ് വിതരണം ചെയ്യുക.

Read more

163 കോടി രൂപയുടെ കുടിശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയത് എന്നായിരുന്നു നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്.