കേരളത്തിൽ മദ്യശാലകളുടെ എണ്ണം കുറവ്; ചെറിയ സ്ഥലമായ മാഹിയിൽ പോലും ഇതിൽ കൂടുതലുണ്ടെന്ന് ഹെെക്കോടതി

കേരളത്തിൽ മദ്യക്കടകളുടെ എണ്ണത്തിലുള്ള കുറവാണ് തിരക്കു വർദ്ധിക്കാൻ കാരണമെന്ന എക്സൈസ് കമ്മീഷണറുടെ വിലയിരുത്തൽ ശരിവച്ച് ഹൈക്കോടതി. മാഹിയിലുള്ള മദ്യക്കടകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇതു ശരിയാണെന്നു നിരീക്ഷിച്ചത്. അയൽസംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പനശാലകളുള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമാണ് ഉള്ളത്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു. തൃശൂർ കുറുപ്പം റോഡിലുള്ള മദ്യക്കടയിലെ തിരക്കു ചൂണ്ടിക്കാണിച്ച് പ്രദേശവാസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

സംസ്ഥാനത്തെ മദ്യശാലകളിലെ തിരക്കു നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മിഷണറും ബവ്കോയും സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. ഈ സത്യവാങ്മൂലത്തിലാണ് കേരളത്തിൽ മദ്യശാലകളുടെ എണ്ണത്തിലെ കുറവാണ് തിരക്കിനു കാരണം എന്നു ചൂണ്ടിക്കാട്ടിയത്. കേരളത്തേക്കാൾ ചെറിയ സ്ഥലമായ മാഹിയിൽ പോലും ഇതിൽ കൂടുതൽ മദ്യശാലകളുണ്ടെന്നു കോടതി നിരീക്ഷിച്ചു. മദ്യക്കടകളുടെ എണ്ണം വർധിപ്പിക്കുന്നത് തിരക്കു കുറയുന്നതിനു സഹായിച്ചേക്കും എന്നും വ്യക്തമാക്കി.

ബവ്റിജസ് വിൽപനശാലകളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തുന്നതു പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിനു തയാറാണെന്ന് സർക്കാരും എക്സൈസ് കമ്മിഷണറും കോടതിയെ അറിയിച്ചു. അതോടൊപ്പം വിൽപന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ആൾക്കൂട്ടം ഒഴിവാക്കാൻ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഇങ്ങനെ: ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്മെന്‍റ് നടത്തണം. ടോക്കൺ സമ്പ്രദായം നടപ്പാക്കണം. പോലീസിന്‍റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. നിയന്ത്രിക്കാൻ പൊലീസ് സഹായം ഉറപ്പ് വരുത്താം.

കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു. അതിർത്തികളിലും നഗരത്തിലും വലിയ തിരക്കുണ്ടെന്ന് ബെവ്കോ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.

അതേസമയം പരാതിക്ക് ഇടയാക്കിയ കുറുപ്പംറോഡിലെയും വിൽപനശാലയും കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമർശിച്ച ഹൈക്കോടതിക്കു സമീപമുള്ള വിൽപനശാലയും അടച്ചു പൂട്ടിയതായും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.