പാഴ്‌സലായി ഹഷിഷ് ഓയിലും എം.ഡി.എം.എയും; കൊച്ചിയില്‍ വന്‍ ലഹരിവേട്ട

കൊച്ചിയിലും കോഴിക്കോട്ടും വന്‍ ലഹരി മരുന്ന വേട്ട. കൊച്ചിയില്‍ പാഴ്‌സലുകളില്‍ എത്തിയ ഹഷിഷ് ഓയിലും എം.ഡി.എം.എയും കൊക്കൈയ്‌നും പിടികൂടി. 97 എല്‍.എസ്.ഡി സ്റ്റാംപുകളും പിടിച്ചെടുത്തു. പാഴ്‌സലിസലില്‍ നല്‍കിയിരുന്ന മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് കോഴിക്കോട്ട് നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്.

ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്,ഒമാന്‍ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നാണ് പാഴ്‌സലുകള്‍ എത്തിയത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയായിരുന്നു ലഹരി മരുന്ന് പാഴ്‌സലുകളില്‍ എത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഫസലുവിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി എക്‌സൈസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഫസലുമൊത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്‌സലുകളെക്കുറിച്ച് സംശയം തോന്നിയതോടെ അവര്‍ എക്‌സൈസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഫസലു ലഹരി കടത്തു കേസുകളില്‍ നേരത്തെയും പ്രതിയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ജയപാലന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് 56 പാഴ്‌സലുകള്‍ വന്നതായാണ് വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍്ജജിതമാക്കി.