ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകം; രാഷ്ട്രീയ വൈരാഗ്യം അക്രമത്തിലേക്ക് നയിച്ചു

കണ്ണൂർ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ. ഹരിദാസിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. നാലുപേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയിൽ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ലിജേഷ്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസിന് നേരെ ആക്രമണമുണ്ടായത്.

ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്‌. ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്.