'മാസങ്ങള്‍ നീണ്ട ആസൂത്രണം', ആയിരത്തിലധികം പേജുകൾ; ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം ഇന്ന് സമർപ്പിക്കും. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ മൂന്ന് പ്രതികൾ മാത്രമാണുള്ളത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ലക്ഷ്യം സാമ്പത്തിക നേട്ടമായിരുന്നുവെന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഓയൂരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികള്‍ തയ്യാറാക്കിയിരുന്നു.

കൃത്യമായ ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയും വിപുലമായ ആസൂത്രണം ചെയ്തുമാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബർ 27 നാണ്‌ കൊല്ലം ഒയൂരില്‍ നിന്ന് സഹോദരനൊപ്പം ട്യുഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയത്.