നിസ്വവർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവിന് ജന്മദിന ആശംസകൾ

മുൻ മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “നിസ്വവർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ.” എന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനമാണ്. സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണ് വി.എസ്. പൊതുപ്രവർത്തനത്തിൽ നിന്നും ഏതാനും വര്‍ഷങ്ങളായി അവധി എടുത്ത വി.എസ് നിലവിൽ തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. ലളിതമായ ചടങ്ങുകളോടെ വി.എസിന്റെ ജന്മദിനം ആഘോഷിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിൽ പങ്കെടുത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി.എസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രി വിട്ടെങ്കിലും വി.എസിന് പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനായിരുന്ന വി.എസ് 2021 ജനുവരിയില്‍ ഈ സ്ഥാനം ഒഴിഞ്ഞിരുന്നു.

ആശുപത്രിവാസത്തിന് ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. വീട്ടിനകത്ത് വീൽ ചെയറിന്റെ സഹായത്തോടെയാണ് നീങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വീട്ടില്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. വീട്ടിനകത്ത് ഇപ്പോഴും വീല്‍ചെയറിലാണ് വിഎസ്. പത്രം ദിവസവും വായിച്ചു കേൾക്കും, ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതും മുടക്കാറില്ല.

കേരളം വീണ്ടും പ്രളയഭീഷണിയിലായതിന്റെ വാർത്തകൾ വി.എസിനെ അസ്വസ്ഥനാക്കിയെന്ന് മകൻ വി എ അരുൺ കുമാർ മലയാള മനോരമയോട് പറഞ്ഞിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശക്തമായി അനുകൂലിച്ചിരുന്ന നേതാവാണ് വി എസ്. ഗാഡ്ഗിലിന്റെ നിർദേശങ്ങൾ അദ്ദേഹം ഈ ദിവസങ്ങളിൽ ഓർമ്മിച്ചെന്നും അരുൺ പറഞ്ഞതായാണ് റിപ്പോർട്ട്.