'പാതിവില തട്ടിപ്പുകാര്‍ സമീപിച്ചിരുന്നു, ഭാഗ്യത്തിന് നിന്നുകൊടുത്തില്ല'; പല എംഎൽഎമാരെയും സമീപിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍

പാതിവില തട്ടിപ്പുകാര്‍ തന്നെയും സമീപിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭാഗ്യത്തിന് നിന്നുകൊടുത്തില്ലെന്നും പല എംഎൽഎമാരെയും സമീപിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം കേസിൽ പ്രതിയായ ലീഗല്‍ അഡൈ്വസര്‍ ആയ ലാലി വിന്സെന്റിനെതിരെ എങ്ങനെ കേസെടുക്കുമെന്നും വി ഡി സതീശൻ ചോദിച്ചു.

കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ട്രസ്റ്റിന്റെ ലീഗല്‍ അഡൈ്വസര്‍ മാത്രമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ലീഗല്‍ അഡൈ്വസര്‍ക്കെതിരെ എങ്ങനെ കേസെടുക്കും, പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടേയെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അനന്തുവുമായി അടുപ്പം ഉണ്ടായി കാണും. തട്ടിപ്പുകാരനാണോയെന്ന് അറിയില്ലല്ലോ. ആരോപണങ്ങള്‍ ഇപ്പോഴല്ലേ പുറത്തുവന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

തന്റെ നിയോജക മണ്ഡലത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. എല്ലായിടത്തും ബോര്‍ഡ് വെച്ചു വിതരണം നടത്തുകയാണ്. പല സംഘടനകളും സമീപിക്കുമല്ലോ. പല എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ആദ്യത്തെ റൗണ്ടില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റും. അപ്പോഴല്ലേ വിശ്വാസ്യത വരിക. അതാണ് ഇവിടെയും സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം പകുതി വില തട്ടിപ്പ് കേസിൽ വിശദീകരണവുമായി കേസിലെ ഏഴാം പ്രതി അഡ്വ. ലാലി വിൻസെന്റ് രംഗത്തെത്തി. അനന്തു കൃഷ്ണനില്‍ നിന്നും ലഭിച്ചത് വക്കീല്‍ ഫീസ് മാത്രമാണെന്നും മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു. അതേസമയം എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിന്റെ ആരോപണവും ലാലി വിൻസെന്റ് തള്ളി.

രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ല ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അതേസമയം അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിന്റെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു.

Read more