സിലി മരിക്കേണ്ടവള്‍ തന്നെയാണെന്ന് പറഞ്ഞു, സിലിയേയും കുഞ്ഞിനേയും കൊന്നതാണെന്ന് ഷാജുവിന് അറിയാം; ജോളിയുടെ വെളിപ്പെടുത്തല്‍

കൂടത്തായി കൊലപാതകത്തില്‍ ഷാജുവിനെതിരെ ജോളിയുടെ മൊഴി. ഷാജുവിന്റെ ഭാര്യയേയും കുഞ്ഞിനേയും താന്‍ കൊലപ്പെടുത്തുമെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നും അവള്‍ മരിക്കേണ്ടവള്‍ തന്നെയാണ് എന്നാണ് ഷാജു പറഞ്ഞതെന്നും ജോളി പറഞ്ഞു.

സിലിയേയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്നു. അവള്‍ മരിക്കേണ്ടവള്‍ തന്നെയാണ് എന്നാണ് ഷാജു പറഞ്ഞത്. ആരും അറിയരുതെന്നും ഷാജു പറഞ്ഞു.- എന്നാണ് ജോളി മൊഴി നല്‍കിയത്. ഷാജുവിനെ ഇപ്പോള്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.

കൂടത്തായിയിലെ ദുരൂഹ മരണങ്ങളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു നേരത്തെ ഷാജു മൊഴി നല്‍കിയത്. തെളിവ് കിട്ടിയിട്ടുണ്ടെങ്കില്‍ ആരും ശിക്ഷിക്കപ്പെടട്ടെ. ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് അറിയില്ല.

തന്റെ ആദ്യഭാര്യയും കുഞ്ഞും അസുഖത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ഷാജു പറഞ്ഞിരുന്നു. ദുരൂഹ മരണക്കേസില്‍ അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

ആറ് ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.