ജിം ട്രെയിനറുടെ പീഡന പരാതി; ബിഗ് ബോസ് താരം ഷിയാസ് കരീം വിമാനത്താവളത്തില്‍ പിടിയിലായി; കസ്റ്റഡിയിലെടുത്തത് ഗള്‍ഫില്‍ നിന്ന് ചെന്നൈയിലെത്തിയപ്പോള്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഷിയാസ് കരീം പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് പൊലീസ് സംഘം ചെന്നൈയിലെത്തി നടനെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഹോസ്ദുര്‍ഗ് താലൂക്ക് സ്വദേശിനിയുടെ പരാതിയില്‍ കാസര്‍ഗോഡ് ചന്തേര പൊലീസ് ആണ് ഷിയാസിനെതിരെ കേസെടുത്തിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ ചന്തേര പൊലീസിനെ ഇതോടകം വിവരം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ അറിയപ്പെടുന്ന മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമാണ് ഷിയാസ് കരീം. വിവാഹ വാഗ്ദാനം നല്‍കി ഹോസ്ദുര്‍ഗ് സ്വദേശിനിയായ യുവതിയെ ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതി. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനര്‍ ആയിരുന്നു പരാതിക്കാരി. ഷിയാസ് ഇവരില്‍ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.