"ഈ വിഴുപ്പിന്റെ ബോർഡ്‌ എടുത്ത്‌ മാറ്റിയ സി.പി.ഐക്ക്‌ അഭിവാദ്യങ്ങൾ": പി.വി അൻവർ

രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കറ്റ് എ ജയശങ്കറെ സിപിഐ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ച് പി.വി അൻവർ എം.എൽ.എ. സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാൻ കഴിയും എന്ന് ആലോചിച്ചുകൊണ്ടാണ് എ ജയശങ്കർ രാവിലെ എഴുന്നേൽക്കുന്നത് തന്നെയെന്നും ഈ വിഴുപ്പിന്റെ ബോർഡ്‌ എടുത്ത്‌ മാറ്റിയ സി.പി.ഐക്ക്‌ അഭിവാദ്യങ്ങളെന്നും പി.വി അൻവർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ജയശങ്കറിന്റെ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. സിപിഐയെയും എൽ.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്.

പി.വി അൻവറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

രാവിലെ എണ്ണീക്കുന്നു..

ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാൻ കഴിയും എന്ന് ആലോചിക്കുന്നു.ചാനൽ ജഡ്ജിമാരെ വിളിച്ച്‌ ത്രെഡ്‌ പങ്കുവയ്ക്കുന്നു..

നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ്‌ പരിപാടിയിൽ പങ്കെടുത്ത്‌ ഇടതുപക്ഷത്തെ തെറി പറയാൻ പോകുന്നു..

ഉച്ചയ്ക്ക്‌ ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട്‌ സംഘടന സർക്കാരിനെ ചീത്ത വിളിക്കാൻ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..

വൈകിട്ട്‌ ഏതെങ്കിലും RSS ശാഖയിൽ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..

രാത്രി ചാനൽ ജഡ്ജിമാർക്കൊപ്പം അൽപ്പം ചർച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ.ഞാൻ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ..!!
ഈ വിഴുപ്പിന്റെ ബോർഡ്‌ എടുത്ത്‌ മാറ്റിയ സി.പി.ഐക്ക്‌ അഭിവാദ്യങ്ങൾ..