ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; തമിഴ്‌നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യം വിചാരണ കോടതിയില്‍ പറയണമെന്ന് സുപ്രീം കോടതി

പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. കഷായത്തില്‍ വിഷം കൊടുത്ത് കാമുകനായ ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നെയ്യാറ്റിന്‍കരയില്‍ നിന്ന് തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത്. സുപ്രീം കോടതി ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് ഹര്‍ജി തള്ളിയത്.

കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്‌നാട്ടിലെന്ന് പൊലീസ് പറയുന്നതിനാല്‍ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം. ഷാരോണ്‍ വധക്കേസിന്റെ വിചാരണ കേരളത്തില്‍ നടത്തുന്നതിനുള്ള എതിര്‍പ്പ് വിചാരണ കോടതിയില്‍ വാദിക്കാമെന്ന് ഗ്രീഷ്മ ഉള്‍പ്പടെയുള്ള പ്രതികളോട് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഹൈക്കോടതി തീര്‍പ്പാക്കിയ കേസില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. അതിനാല്‍ നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറകാട്, സതീഷ് മോഹന്‍ എന്നിവര്‍ വാദിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 177-ാം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത് ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നാണ് ചട്ടം. ഷാരോണ്‍ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ആയതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നാണ് ഗ്രീഷ്മയുടെ ചൂണ്ടിക്കാട്ടിയ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത്.

കൂടാതെ കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീടെന്നും കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു. കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകുമെന്നും പ്രതിഭാഗം വാദിച്ചു. നിലവില്‍ നെയ്യാറ്റികര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

ഇതെല്ലാം വിചാരണ കോടതിയിലാണ് പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളിയത്. ഷാരോണ്‍ വധക്കേസ് അന്വേഷിച്ചത് കേരള പോലീസ് ആണ്. അന്വേഷണത്തിനുശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.