'ഹരിത' ചര്‍ച്ചയ്ക്ക് തയ്യാറാവണമായിരുന്നു, ശത്രുക്കൾക്ക് വടി എറിഞ്ഞിട്ട് കൊടുക്കരുതായിരുന്നു: എം.കെ മുനീർ

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് ‘ഹരിത’ ഭാരവാഹികൾ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ എം.എസ്.എഫ് വനിതാ വിഭാഗമായ ‘ഹരിത’യെ മരവിപ്പിച്ചതില്‍ പ്രതികരണവുമായി എം.കെ മുനീര്‍. ‘ഹരിത’ നേതാക്കള്‍ കൂറച്ച് കൂടെ ചര്‍ച്ചയ്ക്ക് തയ്യാറാവണമായിരുന്നു എന്ന് എം.കെ മുനീര്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സന്തുലിതമായ തീരുമാനമെടുത്തേ പാര്‍ട്ടിക്ക് മുന്നോട്ട് പോവാന്‍ സാധിക്കൂ. ചര്‍ച്ചയുടെ വാതില്‍ ആരുടെ മുന്നിലും അടഞ്ഞിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു.

ശത്രുക്കളുടെ മുന്നില്‍ വടി എറിഞ്ഞിട്ട് കൊടുക്കുന്ന നിലപാട് ഉണ്ടാവാന്‍ പാടില്ലായിരുന്നു. എല്ലാവരുടേയും മുന്നില്‍ ഇരയായി നില്‍ക്കുന്നത് മുസ്ലിം ലീഗാണ്. ‘ഹരിത’ നേതാക്കള്‍ കേസിന് പോയതിലൊന്നും തെറ്റ് കാണുന്നില്ല. അവരോട് സംസാരിച്ചതാണ്. തൃപ്തികരമല്ലാത്ത തീരുമാനം ഉണ്ടാവാത്തത് കൊണ്ടാവും കേസിന് പോയതെന്നും എം.കെ മുനീര്‍ പറഞ്ഞു.

എം.എസ്.എഫിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും. എം.എസ്.എഫ് നേതൃത്വം ഉപയോഗിച്ച ഭാഷയോട് ലീഗ് നേതൃത്വത്തിന് യോജിപ്പില്ല. പ്രശ്‌നം പരിഹരിക്കുന്നത് വരെയാണ് ‘ഹരിത’യെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ‘ഹരിത’യുടെ പരാതിയിൽ വനിതാ കമ്മീഷന് അമിത താത്പര്യമാണെന്നും എം.കെ മുനീർ കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തുകൾ നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പി.കെ നവാസിനെതിരായ നടപടി വിശദീകരണം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.