വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിക്ക് സർക്കാർ; മെഡിക്കൽ ബോർഡ് പരിശോധന നടത്തും

കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. വാക്‌സിനെടുക്കാതെ മാറിനിൽക്കുന്ന അധ്യാപകരെ പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കാരിന് ശിപാർശ നൽകി. ആരോഗ്യകാരണങ്ങൾ പറഞ്ഞ് വാക്സിനെടുക്കാൻ വിസമ്മതം അറിയിച്ച അധ്യാപകരെ പരിശോധിക്കാണ് നിർദ്ദേശം. പരിശോധനയിൽ ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനാണ് നീക്കം.

അധ്യാപകർക്ക് വാക്സിനെടുക്കാൻ പ്രത്യേക ക്രമീകരണം ആവശ്യമെങ്കിൽ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധ്യാപകര്‍ വാക്‌സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.

അലർജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം വാക്‌സിൻ എടുക്കാത്തവരാണോ ഇവർ അതോ വിശ്വാസപ്രശ്നം കൊണ്ട് മാറി നിൽക്കുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടം അധ്യാപകർ മാറിനിൽക്കുന്നുവെന്ന് വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പരിശോധന നടത്താൻ തീരുമാനിച്ചത്. വാക്‌സിൻ എടുക്കാത്തവർ ആദ്യ രണ്ടാഴ്ച സ്കൂളിൽ എത്തേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും സ്കൂൾ തുറന്ന് ഒരു മാസം പിന്നിടുമ്പോൾ ഇവരുടെ കാര്യത്തിൽ അവ്യക്തത തുടരുകയായിരുന്നു.