ഗവര്‍ണറുടെ 'ഹിന്ദു' പരാമര്‍ശം വിവാദത്തില്‍; വിശദീകരണവുമായി രാജ്ഭവന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹിന്ദു പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ആര്യസമാജത്തില്‍ പറഞ്ഞതാണ് ഗവര്‍ണര്‍ ഉദ്ധരിച്ചത്. ഗവര്‍ണറുടെ ‘ഹിന്ദു’ പരാമര്‍ശം വിവാദമായതോടെയാണ് രാജ്ഭവന്റെ വിശദീകരണം.

തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഗവര്‍ണര്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശം നടത്തിയത്. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദുവെന്നായിരുന്നു ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം ഇത്തവണ കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ്. ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരെ ബഹിഷ്‌കരിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സ്വയംപ്രഖ്യാപിത ആഗോള കവിയുടെ ആഹ്വാനം സനാതന ധര്‍മ്മം തിരിച്ചറിയാതെ നടത്തിയതാണെന്ന് ക്ലോണ്‍ക്ലേവില്‍ ആര്‍ഷദര്‍ശന പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കവികളായ കൈതപത്രം ദാമോധരന്‍ നമ്പൂതിരിയും മധുസൂദനന്‍ നായരും പരിപാടിയില്‍ പങ്കെടുത്തു.