ഗവര്‍ണറെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ; സര്‍ക്കാര്‍ ഗസ്റ്റ് ഫൗസ് ഒഴിവാക്കി സര്‍വകലാശാല ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റി ആരിഫ് മുഹമ്മദ് ഖാന്‍; വെല്ലുവിളി ഏറ്റെടുത്തു

കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ നിന്നും തിരിച്ച് സംസ്ഥാനത്തേക്ക് എത്തുന്ന ഗവര്‍ണര്‍ കോഴിക്കോട് സര്‍വകലാശാലയിലെ ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

16ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ഗവര്‍ണര്‍ 18വരെ ര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് അദേഹം തീരുമാനിച്ചത്. എന്നാല്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വെല്ലുവിളിക്ക് പിന്നാലെയാണ് സര്‍വകലാശാല ക്യാമ്പസില്‍ തന്നെ താമസിക്കാന്‍ അദേഹം തീരുമാനിച്ചിരിക്കുന്നത്.

കാറിന് മുന്നിലേക്ക് എസ്എഫ്‌ഐക്കാര്‍ ചാടിയാല്‍ താന്‍ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണര്‍ കയറില്ലെന്നും അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്‌ഐ വ്യക്തമാക്കിയത്.. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കിയിരുന്നു.

കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചിരുന്നു.