മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു; പ്രതിഷേധക്കാർ കൂലിക്കെടുത്തവർ, ആ‍ഞ്ഞടിച്ച് ഗവർണർ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം. തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ പറഞ്ഞു. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചശേഷമാണ് വിമർശനം ഉന്നയിച്ചത്.

എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസംഹിതയില്ലാത്ത സംസ്ഥാനമാണ് കേരളം. നിയമവാഴ്ചയുടെ തകർച്ച വച്ചുപൊറുപ്പിക്കില്ല. പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രി. പ്രതിഷേധക്കാർ കൂലിക്കെടുത്തവരാണെന്നും ഗവർണർ ആരോപിച്ചു.

പൊലീസിനെ കുറ്റം പറയുന്നില്ല. സർക്കാർ നിർദേശപ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നത്. നവകേരള സദസിനെതിരെ സമരം ചെയ്തവരുടെ അവസ്ഥ എന്തായിരുന്നു?- ഗവർണർ. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.