മുഖ്യമന്ത്രിക്കുള്ള ഗവര്‍ണറുടെ കത്ത്; നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച വ്യക്തമാക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയനുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച വ്യക്തമാക്കുന്നു എന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യു.ജി.സി മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് മുഖ്യമന്ത്രിയ്ക്കുള്ള ഗവര്‍ണറുടെ കത്ത് എന്നും വി.എം സുധീരൻ പറഞ്ഞു.

എന്നെ മാറ്റി മുഖ്യമന്ത്രിതന്നെ ‘ചാന്‍സലറായിക്കൊള്ളൂ’ എന്ന് ഗവര്‍ണര്‍ക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനം കൂടിയാണിത്.

ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുതിരുത്തണം. വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ സര്‍വ്വ നടപടികളും റദ്ദാക്കുകയും വേണം. അര്‍ഹതയില്ലാത്തവരെ സര്‍വ്വകലാശാലാ ഉന്നത തലങ്ങളില്‍ തിരികിക്കയറ്റാനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നടപടികളും പിന്‍വലിച്ചേ മതിയാകൂ എന്നും സുധീരൻ കൂട്ടിച്ചേർത്തു.