ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കേണ്ട; സർക്കാരിന് നിയമോപദേശം

ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സംസ്ഥാന സർക്കാരിനു നിയമോപദേശം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്. വിധിയിൽ അവ്യക്തതയുണ്ട്. ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നൽകി.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ കയറ്റാന്‍ മുമ്പും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. മല കയറുമെന്നു പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിടുന്നവരാണെന്നും അതു പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും. യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ കൂടുതൽ യുവതികൾ എത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ദർശനത്തിനു യുവതികളെത്തിയാൽ തടയുമെന്ന നിലപാടിലാണ് ബിജെപിയും, ശബരിമല കർമ്മസമിതി, ആചാര സംരക്ഷണ സമിതി പോലുള്ള സംഘടനകളും.